ഭരണ ചരിത്രം

1960-തില്‍ കല്ലിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. കല്ലുകളുടെ ഊരാണ് കല്ലിയൂര്‍
ആയതെന്ന് പറയപ്പെടുന്നു. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ വെള്ളായണി
ക്ഷേത്രത്തിന്  700 വര്‍ഷത്തെ പഴക്കമുമുണ്ട്. ഈ ക്ഷേത്രത്തിലെ അന്‍പതു ദിവസം
നീണ്ടുനില്ക്കുന്ന ഉത്സവം തെക്കേയിന്ത്യയില്‍ തീര്‍ത്ഥാടനാധിഷ്ഠിതമല്ലാത്ത
ഏറ്റവും നീണ്ട ഉത്സവമെന്ന ഖ്യാതി നേടിയിട്ടുള്ളതാണ്. പ്രസിദ്ധമായ
കാളീക്ഷേത്രമുള്ള നാടായതിനാല്‍ കാളിയുടെ ഊര് എന്നതാവാം കല്ലിയൂര്‍ എന്നായി
മാറിയതെന്നും കരുതാം. കാളിയൂട്ടു മഹോത്സവമെന്ന പേരിലുള്ള ക്ഷേത്രോത്സവം
മൂന്നുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് നടക്കുന്നത്. ദേവിയെ അന്നമൂട്ടുക
എന്നാണ് കാളിയൂട്ട് എന്നതിനര്‍ത്ഥം. വെള്ളായണി ദേവീക്ഷേത്രം, തൃക്കുളങ്ങര
ശ്രീമഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഈ പഞ്ചായത്തിലെ അതിപുരാതന
ക്ഷേത്രങ്ങള്‍. വണ്ടിത്തടം ശിവക്ഷേത്രം, റോമന്‍ കത്തോലിക്കാ പള്ളി, സി.എസ്.ഐ
പള്ളി, സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, ശാന്തിവിളയിലെ കുറുവാണി മുസ്ലീം പള്ളി
എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. 1955-ല്‍ സ്ഥാപിതമായ വെള്ളായണി
കാര്‍ഷിക കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത്
സര്‍വ്വോദയം എന്ന പേരില്‍ ഒരു ഖാദി യൂണിറ്റ് ജയപ്രകാശ് നാരായണന്റെ
നേതൃത്വത്തില്‍ ഇവിടെ ആരംഭിച്ചിരുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍
അപൂര്‍വ്വയിനം രത്നക്കല്ലുകളുടെ വന്‍നിക്ഷേപമുണ്ട്.  മുന്‍കാലത്ത്
ധാരാളമാളുകള്‍ക്ക് ഇവിടെനിന്നും വൈഡ്യൂര്യക്കല്ലുകള്‍ ലഭിച്ചിട്ടുണ്ട്.